District News
രാമങ്കരി: വേനലിൽ കുടിവെള്ളം കിട്ടാതെ ജനം നെട്ടോട്ടം നടത്തുമ്പോൾ രാമങ്കരി, മുട്ടാർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലായി വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ വെള്ളം ദിനം പ്രതി പാഴാകുന്നു. മിത്രക്കരി പള്ളി റോഡിൽ ഹൈസ്ക്കൂളിന് സമീപവും രാമങ്കരി പഞ്ചായത്ത് എസി റോഡിലെ മാമ്പുഴക്കരി ജംഗ്ഷന് സമീപവും, രാമങ്കരി രണ്ടാം വാർഡിൽ ചേന്നാട്ട്ശ്ശേരി ഭാഗം എന്നിങ്ങനെ വിവിധ പ്രദേശങ്ങളിലാണ് വെള്ളം ആഴ്ചകളായി പാഴായിക്കൊണ്ടിരിക്കുന്നത്. ഇതേ തുടർന്ന് മിത്രക്കരി, മാമ്പുഴക്കരി ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുണ്ട്.
പൈപ്പുകൾ ദിവസങ്ങളായി പൊട്ടിക്കിടക്കുന്നതിനാൽ ഹൗസ് കണക്ഷനുകളിൽ പോലും കലങ്ങിയതും ചെളികലർന്നതുമായ വെള്ളമാണ് ലഭിക്കുന്നത്. അതിനാൽ ഇത് ഉപയോഗിക്കാൻ കഴിയുന്നില്ലെന്നും വെള്ളം വിലകൊടുത്തു വാങ്ങിയാലാണ് പിടിച്ചു നില്ക്കാൻ കഴിയുന്നതെന്നും നാട്ടുകാർ പറയുന്നു. സംഭവം പല പ്രാവിശ്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടി സ്വീകരിക്കാൻ ഇവർ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ദിവസവും നൂറ് കണക്കിന് രൂപ കുടിവെള്ളത്തിന് മാത്രമായി കണ്ടെത്തിയാൽ മാത്രമെ കഴിയാൻ സാധിക്കു എന്നതാണ് നിലവിലെ സ്ഥിതി. പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണാൻ അധികൃതർ തയ്യാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
District News
വാടാനപ്പിള്ളി: ഏങ്ങണ്ടിയൂർ ഏത്തായി ദേശീയപാതയിൽ കുടിവെള്ളം പാഴാകുന്നു. ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാത സർവീസ് റോഡിലാണ് വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി മാസങ്ങളായി കുടിവെള്ളം പാഴായിപ്പോകുന്നത്.
പൈപ്പ് പൊട്ടിയതുമൂലം റോഡിൽ വലിയ കുഴികളാണു രൂപപ്പെട്ടത്. ഇതുമൂലം ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നതു പതിവാണ്. ദേശീയപാതയിലുള്ള കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടതു ദേശീയപാത കരാർ കമ്പനിയെന്നാണ് വാട്ടർ അഥോറിറ്റി പറയുന്നത്.
ദേശീയപാത അധികൃതർ ഇതുവഴി കടന്നുപോകുന്നുണ്ടെങ്കിലും നടപടി സ്വീകരിക്കാൻ തയാറാകുന്നില്ല. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന മേഖലയാണിത്. ഇപ്പോഴും ഇവിടങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. അടിയന്തരമായി കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തി പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായുള്ള നടപടി സ്വീകരിക്കണമെന്ന് സാമൂഹ്യപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.
Kerala
കൊച്ചി: കേന്ദ്രസർക്കാരിന്റെ ജൽ ജീവൻ മിഷന്റെ (ജെഎംഎം) ഭാഗമായി രാജ്യത്തെ 77.9 ദശലക്ഷം ഗ്രാമീണ കുടുംബങ്ങളിൽ കുടിവെള്ളമെത്തി. ശുദ്ധജലം വീടുകളിലെത്തിക്കാനായത് ജലജന്യ രോഗങ്ങൾ കുറയ്ക്കുന്നതിന് കാരണമായെന്നും കേന്ദ്രസർക്കാർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുന്നതിന് 2019 ഓഗസ്റ്റിലാണ് ജെഎംഎം പദ്ധതി ആരംഭിച്ചത്. ആരംഭഘട്ടത്തിൽ 17 ശതമാനം കുടുംബങ്ങളിലാണ് കുടിവെള്ള കണക്ഷനുകൾ ഉണ്ടായിരുന്നത്. ഇപ്പോൾ അതു ലക്ഷ്യത്തിലേക്കടുക്കുകയാണ്.
വിവിധ സംസ്ഥാനങ്ങളിൽ സ്കൂളുകളിലും അങ്കണവാടികളിലും പദ്ധതിയുടെ ഭാഗമായി പൈപ്പുവഴി കുടിവെള്ളം എത്തിക്കുന്നുണ്ട്. വിദ്യാലയങ്ങളിൽ ശുചിത്വ സൗകര്യങ്ങൾ ഒരുക്കുക, ഹാജർ പ്രോത്സാഹിപ്പിക്കുക, മെച്ചപ്പെട്ട പഠനാനുഭവങ്ങൾ നൽകുക എന്നീ ലക്ഷ്യങ്ങൾ സാധ്യമാക്കുന്നതിനും ജെജെഎം പദ്ധതി സഹായമായിട്ടുണ്ട്.
ചില സംസ്ഥാനങ്ങളിൽ ജൽജീവൻ പദ്ധതി നടപ്പാക്കുന്നതിൽ പിന്നിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഗ്രാമീണ മേഖലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം പദ്ധതിയുടെ വിജയത്തിന് ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
District News
ചമ്പക്കുളം: കുടിവെള്ളം നൽകാമെന്ന് വാഗ്ദാനം നൽകി കുട്ടനാട്ടിലെ മുഴുവൻ ജനങ്ങളെയും ഇടതുപക്ഷ എം എൽഎമാർ ഇരുപതുവർഷമായി കബളിപ്പിക്കുകയാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ റെജി ചെറിയാൻ.
പുളിങ്കുന്ന് മണ്ഡലം നിശാ ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലാലിച്ചൻ മര്യാലയം അധ്യക്ഷത വഹിച്ചു. ജോസ് കോയിപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.
ഉന്നതാധികാരസമിതിയംഗം സണ്ണി തോമസ് കളത്തിൽ, നിയോജകമണ്ഡലം ഭാരവാഹികളായ ജോബിൾ പെരുമാൾ, ലാൽ വയലാർ, അരുൺ ഫിലിപ്പ്, ജോസ്കുട്ടി പുളിങ്കുന്ന്, സാബു കോയിപ്പള്ളി, കുഞ്ഞുമോൻ പുത്തൻപുര, ജോണപ്പൻ തൈത്തറ, ബിൻസൺ, ബിജു തോമസ്, സോണി പുത്തൻപുര, സിബിച്ചൻ മൈലാതറ എന്നിവർ പ്രസംഗിച്ചു.